Tool Kit

 എന്താണീ പണിയായുധ സഞ്ചി (tool Kit)?

അത് അറിയില്ലെങ്കിലും ഞാനത് തേടി നടന്നു.

നിലനില്പിൻ്റെ പോരാട്ട മൃഗതൃഷ്ണകളും അജ്ഞതയുടെ അന്ധകാരവും നിറഞ്ഞവനാന്തരങ്ങളിലൂടെ, സംസ്കാര സൗഗന്ധികങ്ങൾ മുളയിട്ട മലഞ്ചരിവുകളിലൂടെ, കലയുടെ കളകളാരവ സംഗീതം പൊഴിയുന്ന പുഴയുടെ പുളിന പ്രദേശങ്ങളിലൂടെ, കലപില പ്രേമസല്ലാപം നടത്തുന്ന ക്രൗഞ്ചമിഥുനങ്ങളുടെ പ്രണയ പരിസരങ്ങളിലൂടെ, രാവിൻ്റെ ഏകാന്തതയിൽ ആകാശത്തു വിരിഞ്ഞ ആതിര താരത്തിൻ്റെ കൺവെട്ടത്തിൽ, ജീവിതഗന്ധം നിറഞ്ഞ പൊടിപാറുന്ന മൺപാതകളിലൂടെ, ഞാനത് തേടി നടന്നു. എങ്ങുമതിനെ കണ്ടില്ല.

അധ്വാനിക്കുന്നവൻ്റെ അത്മാഭിമാനത്തെ തളച്ച് അടിമയാക്കാനുള്ള യാഗശാലകളിലെ മന്ത്ര കൂടോത്രങ്ങൾക്കിടയ്ക്ക് ഉറപ്പിച്ച യോഗദണ്ഡും മനസ്മൃതിയും, ദക്ഷിണയായി പിടിച്ചു പറിച്ച കാമധേനുക്കളും, മാതൃചോര പുരണ്ട പരശുവും കണ്ടു ഭയന്നു

ഞാൻ മുന്നോട്ടു നടന്നു.

തിരക്കുപിടിച്ച ദേശീയ പാതകളിലെ വാഹന കുരുക്കുകളുടെയിടയിൽ പെട്ടു ഞാൻ ഉഴലുമ്പോൾ പാതയോരത്ത് ഞാൻ കണ്ടത് യുഗങ്ങൾക്കു മുന്നേയുള്ള കാവി കൊടി പാറുന്ന തൃശൂലവും യോഗദണ്ഡും ഒളിപ്പിച്ചു വച്ച നിർദ്ദാഷിണ്യ അത്യാഗ്രഹ രക്ഷസ്സുകളെ തന്നെയായിരുന്നു. 

ധൃതി പിടിച്ച അപരിചിത ജനക്കൂട്ടത്തെ കെട്ടിവലിച്ചു കൊണ്ടു പോകുന്ന മെട്രോ വണ്ടി കളിൽ തെളിഞ്ഞത് മനുഷ്യ തുല്യതയുടെ കനിവല്ല , സവർണ്ണ-പുരുഷ മേധാവിത്വത്തിൻ്റെ അഹങ്കാരം മാത്രമായിരുന്നു.

വഴിയരികിൽ കാണുന്നതോ കൃത്രിമ പെരുങ്കള്ളത്തിൽ കൂടി മരുന്നു വിറ്റ് കോടാനുകോടി ഉണ്ടാക്കിയവൻ കൈ കാലുകൾ പിണഞ്ഞു കെട്ടി വയറുമൊട്ടിച്ചു നിൽക്കുന്ന പരസ്യ ഹാസ്യ ചിത്രം.

മറ്റൊന്ന്, തരും ഞാൻ നിങ്ങൾക്കമ്പത് നാളിനുള്ളിൽ വാഗ്ദത്ത ഭൂമി ഇല്ലെങ്കിൽ നിങ്ങൾ എന്നെ അഗ്നിയിൽ അർപ്പിച്ചു കൊള്ളൂ എന്ന വിലപിച്ചവൻ്റെ കൂൺ കഴിച്ച് വീർത്ത് കോട്ടിൽ പൊതിഞ്ഞ് കൈകൂപ്പി നിൽക്കുന്ന കോമാളി ചിത്രം.

അതിൻ്റെ അടിയിലെങ്ങോ നഗരങ്ങളിൽ നിന്ന് പാലായനം ചെയ്ത  ലക്ഷങ്ങളിൽ  , വിശന്നൊട്ടിയ വയറും, വിണ്ടുകീറി  വൃണങ്ങളായ കാലുമായി നിലത്തിരിക്കുന്ന ഭാരത മാതാവിൻ്റെ മാറിൽ നുണഞ്ഞിട്ട് ഒരിറ്റു പാൽ കിട്ടാഞ്ഞിട്ടും കരയാൻ പോലും ആവതില്ലാതെ തളർന്നുറങ്ങുന്ന പുതിയ തലമുറ.


ധാർമ്മിക നിയമസംഹിതകളുടെ ആധുനിക വേദപുസ്തകളിൽ,  പണ്ടെങ്ങോ പഠിച്ച ഫോറൻസിക് മെഡിസിൻ്റെ പുസ്തകത്താളുകളിൽ, അറിവിൻ്റെ ഉറവിടങ്ങളായ ഹാരിസണ്ണിലും ഡേവിഡ് സണ്ണിലും അച്ചടക്കത്തിൻ്റെ അച്ചിൽ എന്നെ വാർത്ത ആർമി ആക്ടിലും ആർമി നിയമങ്ങളിലുമൊക്കെ ഞാനീ പണിയായുധ സഞ്ചി തിരഞ്ഞു

എങ്ങും അതിനെ കണ്ടില്ല.


ഒടുവിൽ ഞാനത് കണ്ടു.

പകലന്തിയോളം സൂര്യതാപത്തിൽ  പാടങ്ങളിൽ പണി ചെയ്ത് കഷ്ടതയുടെ വിത്തു വിതച്ച് സ്വന്തം വിയർപ്പിറ്റച്ച് നനച്ച് ഒടുവിൽ സ്വപ്നങ്ങൾ പൂത്ത് പ്രതീക്ഷയുടെ ധാന്യം വിളയുമ്പോൾ കൊള്ളയടിക്കാൻ വരുന്ന കുത്തകകളെയും സ്നേഹത്തോടെ ഊട്ടുന്ന കർഷകരുടെ ഇടയിൽ ഞാൻ അതു കണ്ടു. ശരിക്കുള്ള പണിയായുധ സഞ്ചി!

No comments: